Wednesday, April 13, 2016

വിഷുവും കൊന്നയും പിന്നെ കുറച്ചു ശാസ്ത്രവും...

വിഷുവും കൊന്നയും പിന്നെ കുറച്ചു ശാസ്ത്രവും...
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*

 
കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. സ്വന്തമായി മണ്ണില്‍ അധ്വാനിച്ചുണ്ടാക്കിയ വിഭവങ്ങള്‍ കണിയായി വച്ചു കൊണ്ടാണ് മലയാളികള്‍ പുതുവര്‍ഷത്തെ വരവേറ്റിരുന്നത്. ഇന്നാണേല്‍ കണിക്കൊന്ന പോലും വിപണിയില്‍ നിന്നും വാങ്ങി, വിഷം മുക്കിയ മറുനാടന്‍ പച്ചക്കറികളുമായി, ശിവകാശി പടക്കങ്ങളുമായി മലയാളി വിഷു കൊണ്ടാടുന്നു. കാര്‍ഷിക സംസ്കാരം പിന്തുടര്‍ന്ന മലയാള നാടിന്റെ ഉത്സവം എന്നതില്‍ കവിഞ്ഞ് എന്താണ് വിഷുവിന്റെ പ്രത്യേകത? എന്തു കൊണ്ടാണ് നാം കൊണ്ടാടുന്ന വിഷുവിന് (ഏപ്രില്‍ 14) ഒരു മാസം മുമ്പേ കണിക്കൊന്ന പൂവണിഞ്ഞത്? നാം നാളെ കൊണ്ടാടുന്ന വിഷു സത്യത്തില്‍ കഴിഞ്ഞ മാസം 20 ന് പിന്നിട്ടതായിരുന്നു! എന്താണ് വിഷു എന്നും വിഷുവങ്ങളെന്നും മനസ്സിലാക്കാന്‍ ഒരു കുറിപ്പ്.
.
വിഷുവം
*_*_*_*_*_*
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ്‌ വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നും സെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ക്രാന്തിവൃത്തവും (Ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (Celestial Equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് ‍ വിഷുവങ്ങൾ എന്ന്‌ പറയുന്നത്‌. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 25 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.
.
സൂര്യൻ ഒരു വർഷത്തിൽ ഇപ്രകാരം പരമാവധി വടക്കോട്ട് ഉത്തരായനരേഖ വരെയും തെക്കോട്ട് ദക്ഷിണായനരേഖ വരെയും നീങ്ങുന്നതായി അനുഭവപ്പെടുന്നു. ഈ മാറ്റത്തിനിടയിൽ രണ്ട് പ്രാവശ്യം സൂര്യൻ ഭൂമധ്യരേഖയെ കടക്കുന്നു ദിവസങ്ങളെ വിഷുവങ്ങളെന്നു വിളിക്കുന്നു. ഈ ദിവസങ്ങളിൽ പകലും രാത്രിയും തുല്യമായിരിക്കുന്നതിനാൽ ഇവയെ സമരാത്ര ദിവസങ്ങളെന്നും വിളിക്കുന്നു. സൂര്യൻ അതിന്റെ സഞ്ചാരമധ്യേ തെക്ക്‌ നിന്ന്‌ വടക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ച്‌ കടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്ന ബിന്ദുവിനെ മേഷാദി അഥവാ മഹാവിഷുവം (Vernal Equinox) എന്ന് വിളിക്കുന്നു. അതേ പോലെ സൂര്യൻ വടക്ക്‌ നിന്ന്‌ തെക്കോട്ട്‌ ഘടികാമണ്ഡലത്തെ മുറിച്ചു കിടക്കുന്ന ബിന്ദുവിനെ തുലാദി, തുലാവിഷുവം അഥവാ അപരവിഷുവം (Autumnal Equinox) എന്ന്‌ വിളിക്കുന്നു. മഹാവിഷുവം മാർച്ച്‌ 20-നും അപരവിഷുവം സെപ്റ്റംബർ 23-നും ആണ്‌ സംഭവിക്കുന്നത്‌.
.
വിഷുവങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*
പണ്ട്‌ (ഏതാണ്ട്‌ 1000 വർഷങ്ങൾക്ക്‌ മുൻപ്‌) മേഷാദി മേടമാസത്തിലായിരുന്നു. സൂര്യൻ മേഷാദിയിൽ വരുന്ന ദിവസം ആയിരുന്നു കേരളത്തിൽ വിഷുവായി ആഘോഷിച്ചിരുന്നത്‌. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം നിമിത്തം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നാല്‍ ഇപ്പോഴും വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ തന്നെയാണ്‌. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌. വർഷാരംഭമായി വിഷു കേരളത്തിൽ ആചരിച്ചു വരുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. കണിക്കൊന്നക്ക് പ്രകൃതിയുടെ കലണ്ടര്‍ കൃത്യമായറിയാം. അതു കൊണ്ട് അത് മാര്‍ച്ച് 20-21 ഓടുകൂടി പൂത്തുലയുന്നു. മനുഷ്യര്‍ക്ക് കലണ്ടറും വിശേഷദിനങ്ങളും മാറ്റാന്‍ മടിയാണ്. എന്നിട്ട് കുറ്റമോ "നേരത്തെ പൂവിട്ട" കൊന്നക്കും!
.
 

 

കമ്പോളവത്കരിക്കപ്പെട്ട ആഘോഷങ്ങള്‍ക്കിടയില്‍ വിഷമില്ലാത്ത പ്രകൃതിവിഭവങ്ങളുമായാകട്ടെ നിങ്ങളുടെ എല്ലാവരുടേയും വിഷു. ദൈവവും മതവിശ്വാസങ്ങളും ​എല്ലാംകൂടി വെടിമരുന്നുകൊണ്ട് കൊന്നതും മുറിവേല്‍പ്പിച്ചതുമായ സഹജീവികളെ ഓര്‍ത്തു കൊണ്ട്, നാം ഏവരുടേയും വിഷു കരിമരുന്ന് പുരളാത്തതായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.
.
കൂടുതല്‍ വായനക്ക്,
https://ml.wikipedia.org/wiki/Vishu
https://ml.wikipedia.org/wiki/Equinox
https://en.wikipedia.org/wiki/March_equinox

Saturday, April 2, 2016

വിശ്വ വിഖ്യാത തെറി - ഈ സമൂഹത്തെ ശരിയായ വിധത്തില്‍ നോക്കിക്കാണുന്ന കുട്ട്യോളുടെ ഒരു മാസിക!

 

 

ഫാസിസം അതിന്റെ ദംഷ്ട്രകളുമായി വീണ്ടും ചോര കുടിക്കാനിറങ്ങുന്നു. അക്ഷരവിരോധികളുടെ എതിർപ്പിനെ അതിജീവിച്ച് പുറത്തിറങ്ങിയ "വിശ്വ വിഖ്യാത തെറി" വായിച്ചു. മതേതര ഇന്ത്യയുടെ സമകാലീന മുഖം അറിയാൻ മാസികയിലൂടെ ഒന്നു കണ്ണോടിച്ചാൽ മാത്രം മതിയാകും.
.
ഇന്ത്യൻ യുവത്വം ഫാസിസത്തിനു മുമ്പിൽ ഒാച്ഛാനിച്ചു നിൽക്കാൻ ഒരുക്കമല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ കുട്ടികൾ...
.
ഓണ്‍ലൈനായി മാസിക വായിക്കാം, https://theri.rimpo.in/

ആന്‍ഡ്രോമീഡ ഗ്യാലക്സിയില്‍ പള്‍സാറിനെ കണ്ടെത്തി

ആന്‍ഡ്രോമീഡ ഗ്യാലക്സിയില്‍ പള്‍സാറിനെ കണ്ടെത്തി
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*
നഗരത്തിന്റെ പ്രകാശമലിനീകരണത്തില്‍ നിന്നകന്ന് ഗ്രാമങ്ങളിലെ തെളിഞ്ഞ ആകാശത്ത് വെറും കണ്ണു കൊണ്ട് കാണാന്‍ സാധിക്കുന്ന വിദൂര വസ്തുവായ ആന്‍ഡ്രോമീഡ ഗ്യാലക്സിയുടെ ഒരു വിശേഷം കൂടി കണ്ടെത്തിക്കഴിഞ്ഞു. ശക്തമായ ടെലിസ്കോപ്പുകളില്‍ നമ്മുടെ ഈ അയല്‍ഗ്യാലക്സിയെ മനോഹരമായി കാണാന്‍ സാധിക്കും. 2.537 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ഒരു ഗ്യാലക്സിക്കുള്ളില്‍ അതിശക്തമായ എക്സ്-റേ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന പള്‍സാറുകള്‍ എന്നറിയപ്പെടുന്ന ഒരു ന്യൂട്രോണ്‍ നക്ഷത്രത്തെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (esa) XMM-Newton എക്സ്-റേ സ്പേസ് ഒബ്സര്‍വേറ്ററിയില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. 3XMM J004301.4+413017 എന്നാണ് ഈ ഡാറ്റക്ക് പേര് നല്‍കിയിരിക്കുന്നത്.



 
.
എന്താണ് ന്യൂട്രോൺ നക്ഷത്രങ്ങള്‍?
*_*_*_*_*_*_*_*_*_*_*_*_*_*_*_*
ഗുരുത്വാകർഷണ ഫലമായി തകർന്നടിയുന്ന പിണ്ഡമേറിയ നക്ഷത്രങ്ങളുടെ ബാക്കിപത്രമാണ്‌ ന്യൂട്രോൺ നക്ഷത്രങ്ങൾ‍. ടൈപ്പ് II നക്ഷത്രം, ടൈപ്പ് lb അല്ലെങ്കിൽ ടൈപ്പ് lc എന്നീതരത്തിൽപ്പെട്ട സൂപ്പർനോവ സ്ഫോടനങ്ങളുടെ ഫലമായാണ് ന്യൂട്രോൺ നക്ഷത്രം രൂപപ്പെടുന്നത്. ന്യൂട്രോൺ നക്ഷത്രങ്ങളുടെ ദ്രവ്യത്തിന്റെ ഭൂരിഭാഗവും ന്യൂട്രോണുകളായിരിക്കും അത് കൊണ്ടാണവയ്ക്ക് ഈ പേര്‌ കൈവന്നത്. ഉയർന്ന താപനിലയാണ്‌ ഇത്തരം നക്ഷത്രങ്ങള്‍ക്കുണ്ടാവുക. ഊർജ്ജോൽപാദനം നിലയ്ക്കുന്ന നക്ഷത്രങ്ങളുടെ അന്ത്യത്തിന്റെ വിവിധ രൂപങ്ങളിലൊന്നാണിത്.
.
സൗരപിണ്ഡത്തിന്റെ 1.35 മുതൽ 2.1 മടങ്ങ് വരെയായിരിക്കും സാധാരണയായി ന്യൂട്രോൺ നക്ഷത്രങ്ങളുടെ ദ്രവ്യമാനം. വ്യാസാർദ്ധം 20 കി.മീ നും 10 കി.മീ നു ഇടയിലായിരിക്കും, ഇതുമായി താരതമ്യം ചെയ്യുമ്പോൾ സൂര്യന്‌ 30,000 മുതൽ 70,000 വരെ ഇരട്ടി വലിപ്പമുണ്ട്. വലുപ്പത്തില്‍ ചെറുതെങ്കിലും പിണ്ഡത്തില്‍ അതിഭീമന്‍മാരാണ് ഇവ. ഏകദേശം 11 കിലോമീറ്റര്‍ വ്യാസമുള്ള ഒരു ന്യൂട്രോണ്‍ സ്റ്റാറിന് നമ്മുടെ സൂര്യന്റെ ഇരട്ടിയോളം പിണ്ഡമുണ്ടാകുമെന്ന് സാരം.
.
ഭാരം കൂടിയ നക്ഷത്രങ്ങളുടെ സൂപ്പർനോവ സ്ഫോടനത്തിനു ശേഷം അവയുടെ കാമ്പ് ഞെരുങ്ങി ന്യൂട്രോൺ നക്ഷത്രമായി പരിണമിക്കുന്നു, അവ അവയുടെ കോണീയ പരിക്രമണം നിലനിർത്തുകയും ചെയ്യുന്നു. മുമ്പത്തെ അവസ്ഥയേക്കാൾ വളരെ കുറഞ്ഞ വാസാർദ്ധം മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നതിനാൽ ന്യൂട്രോൺ നക്ഷത്രരൂപവത്കരണത്തോടെ അവ ഉയർന്ന വളരെ ഉയർന്ന ഭ്രമണനിരക്കിലായിരിക്കും, ഇത് കാലക്രമേണ പതിയെ കുറഞ്ഞുവരികയും ചെയ്യുന്നു. 1.40 മില്ലി സെക്കന്റ് മുതൽ 30 സെക്കന്റ് വരെയാണ് ഇവയുടെ ഭ്രമണവേഗത. ഉയർന്ന സാന്ദ്രതകാരണമായി ഇവയുടെ ഉപരിതല ഗുരുത്വാകഷണവും വളരെ ഉയർന്നതായിരിക്കും, 7 x 1012 m/s² വരെയാകും ഇത് സാധാരണ ഏതാനും 1012 m/s² ആയിരിക്കും (അതായത് ഭൂമിയുടേതിന്റെ 1011 മടങ്ങ്). ഇത്രയും വലിയ ഗുരുത്വമുണ്ടാകുന്നതിനാൽ തന്നെ അവയുടെ നിശ്ക്രമണ പ്രവേഗം ഏതാണ്ട് 100,000 കി.മീ/സെക്കന്റ് നു അടുത്ത് വരും ഇത് പ്രകാശവേഗതയുടെ 33% ശതമാനമാണ്‌. ഒരു ന്യൂട്രോൺ നക്ഷത്രത്തിന്റെ ആകർഷണത്തിൽ പെട്ട് അതിന്റെ ഉപരിതലത്തിലേക്ക് പതിക്കുന്ന ദ്രവ്യത്തിന്റെ വേഗത വളരെപ്പെട്ടെന്ന് ത്വരിതപ്പെടുന്നു. ഉയർന്ന വേഗതയിൽ പതിക്കുന്നതോടെ വസ്തു നിർമ്മിക്കപ്പെട്ട ആറ്റങ്ങൾ തകർപ്പെടുകയും അവ ന്യൂട്രോൺ നക്ഷത്രത്തിന്റെ ദ്രവ്യത്തിന്റെ സമാന അവസ്ഥയിലാവുകയും ചെയ്യുന്നു. നക്ഷത്രപരിണാമത്തിന്റെ അവസാന ഘട്ടത്തിൽ കാമ്പിലെ ഇരുമ്പിന് മർദ്ദം താങ്ങാനാകാതെ വരും. അപ്പോൾ അതിലെ ഇലക്ട്രോണുകളും പോട്രോണുകളും ചേർക്കപ്പെട്ട് ന്യൂട്രോണുകളായി മാറുന്നു. ഈ കാമ്പാണ് ന്യൂട്രോൺ നക്ഷത്രമായി മാറുന്നത്.
.


.
 പൾസാർ‌
*_*_*_*_*
സ്വയം ഭ്രമണം ചെയ്യുകയും റേഡിയോ തരംഗങ്ങളുടെ രൂപത്തിൽ വൈദ്യുതകാന്തീക വികിരണം പ്രസരിപ്പിക്കുന്ന അത്യധികം കാന്തീകരിക്കപ്പെട്ട ന്യൂട്രോൺ നക്ഷത്രങ്ങളെയാണ് പൾസാറുകൾ എന്ന് പറയുന്നത്. ഈ നക്ഷത്രങ്ങളുടെ ഭ്രമണത്തിടയിൽ ഇവയിൽ നിന്നുത്സർജ്ജിക്കുന്ന വികിരണപുഞ്ജം ഭൂമിക്കു നേരെ വരുമ്പോൾ മാത്രമാണ് നമുക്കു ദൃശ്യമാകുകയുള്ളു. ഇതുകൊണ്ടാണ് ഇവക്ക് പൾസാറുകൾ എന്ന പേര് ലഭിച്ചത്. തരംഗങ്ങളുടെ ഇടവേള 1.5 മില്ലീ.സെ മുതൽ 8.5 സെ വരെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്നതിനാൽ ഇതിനെ ലൈറ്റ്‌ഹൗസ് പ്രതിഭാസം എന്നു പറയുന്നു.  ഇത്തരത്തില്‍ ആദ്യമായി ഒരു തരംഗങ്ങളെ കണ്ടെത്തുന്നത് 1967ല്‍ ആണ്. പള്‍സാറുകള്‍ കണ്ടെത്തിയ ശേഷമാണ് ഇവ ന്യൂട്രോണ്‍ സ്റ്റാറുകള്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത് എന്ന് കണ്ടെത്തുന്നത്. വളരെയധികം സാന്ദ്രത കൂടിയ ഖഗോള വസ്തുക്കളാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ, അത് കൊണ്ട് തന്നെ പൾസാറുകളുടെ ഭ്രമണത്തിന്റെയും കൂടെ പ്രസരിപ്പിക്കപ്പെടുന്ന വികിരണത്തിന്റെയും ഇടവേള വളരെ കൃത്യമാണ്, എത്രതോളമെന്നാൽ അവയിൽ ചിലതിന്റെ ഇടവേളകളുടെ കൃത്യത ആറ്റോമിക ഘടികാരങ്ങളോളം തുല്യമാണ്. വലിയ മാസുള്ള നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചാൽ അത് ന്യൂട്രോൺ നക്ഷത്രമായി മാറും. ഇവയിൽ ചിലതാണ് പൾസാറായി മാറുന്നത്.
.




നമ്മുടെ ഗ്യാലക്സിയില്‍ ഇത്തരത്തിലുള്ള ഏകദേശം നൂറ് മില്യണ്‍ നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റൊരു ഗ്യാലക്സിയില്‍ നിന്നുള്ള ആദ്യത്തെ കണ്ടുപിടുത്തം ആണിത്. ബൈനറി സ്റ്റാര്‍ സിസ്റ്റത്തിലാണ് ഇവയെ വേഗത്തില്‍ കണ്ടെത്താനാവുക. അടുത്ത നക്ഷത്രത്തിലെ ദ്രവ്യം വലിച്ചെടുക്കുമ്പോള്‍ ഊര്‍ജ്ജം അതിശക്തമായ എക്സ്-റേ വികിരണങ്ങളായി പ്രവഹിക്കുന്നു. ഇപ്പോള്‍ കണ്ടെത്തിയ ന്യൂട്രോണ്‍ സ്റ്റാര്‍ 1.2 സെക്കന്റില്‍  സ്വയം ഭ്രമണം പൂര്‍ത്തിയാക്കുന്നു.
.
1999 ല്‍ വിക്ഷേപിച്ച XMM-Newton X-ray space observatoryയും 2028ല്‍ വിക്ഷേപിക്കാനിരിക്കുന്ന അഥീന (Advanced Telescope for High Energy Astrophysics) ഒബ്സര്‍വേറ്ററിയും ഇത്തരത്തിലുള്ള നിരവധി വസ്തുക്കളെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഇസയുടെ XMM-Newton പ്രൊജക്ടിലെ ശാസ്ത്രജ്ഞനായ നോര്‍ബെര്‍ട്ട് ഷെര്‍ട്ടല്‍ പറഞ്ഞു.
.
റഫറന്‍സ് : "EXTraS discovery of an 1.2-s X-ray pulsar in M31" by P. Esposito et al., is published in the Monthly Notices of the Royal Astronomical Society, Volume 457, pp L5-L9, Issue 1, March 21, 2016.
.
ചിത്രം കടപ്പാട്: esa
Date: 31 March 2016, Satellite: XMM-Newton, Copyright: Andromeda: ESA/Herschel/PACS/SPIRE/J. Fritz, U. Gent/XMM-Newton/EPIC/W. Pietsch, MPE; data: P. Esposito et al. (2016)
.
അധിക വായനക്കുള്ള ലിങ്കുകള്‍:
http://sci.esa.int/xmm-newton/
http://sci.esa.int/xmm-newton/57661-found-andromeda-s-first-spinning-neutron-star/
https://en.wikipedia.org/wiki/XMM-Newton
https://en.wikipedia.org/wiki/Neutron_star
.
റിപ്പോര്‍ട്ട് തയ്യാറാക്കിയത് : ബ്രിജേഷ് പൂക്കോട്ടൂര്‍

Thursday, March 24, 2016

സ്‌കൂള്‍ പാര്‍ലമെന്റ് - സോഫ്റ്റ്‌വെയര്‍

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ലളിതമായ സോഫ്റ്റ്‌വെയര്‍







സ്‌കൂളുകളിലെ ലീഡര്‍ തിരഞ്ഞെടുപ്പ് ബാലറ്റ് രീതിയിലും അല്ലാതേയും നടന്നു വരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് തിരഞ്ഞെടുപ്പുകളില്‍ ജനാധിപത്യ പ്രക്രിയയുടെ രീതികള്‍ അവലംബിച്ചു കാണാറില്ല.  2007ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും പല വിദ്യാലയങ്ങളിലും പ്രക്രിയയുടെ ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് അധ്യാപകര്‍ അതിനു തയ്യാറാവാറില്ല. അത് എങ്ങനേലും കഴിഞ്ഞോളും എന്ന നിലപാടാണ് പലപ്പോഴും എടുക്കാറ്.

ബാലറ്റില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലേക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ മാറിയിട്ട് വര്‍ഷങ്ങളായി. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്താന്‍ ലളിതമായ മാര്‍ഗ്ഗങ്ങളുണ്ട്. വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയറിന്റെ ആദ്യ പതിപ്പ് 2008ലാണ് പുറത്തിറക്കിയത്. ഒരു പോസ്റ്റിലേക്ക് മാത്രമേ ഇതില്‍ വോട്ടെടുപ്പ് നടത്താന്‍ സംവിധാനമുണ്ടായിരുന്നുള്ളൂ. അടുത്ത പതിപ്പില്‍ ഒന്നിലധികം പോസ്റ്റുകളിലേക്ക് വോട്ടെടുപ്പ് നടത്താന്‍ സൗകര്യം ഒരുക്കി. അധ്യാപനമേഖലയില്‍ നിന്നും സര്‍വ്വീസ് മേഖലയിലേക്ക് ജോലി വഴിമാറിയപ്പോള്‍ പുതിയ പതിപ്പുകളൊന്നും തന്നെ നിര്‍മ്മിക്കാന്‍ സമയം കിട്ടിയില്ല. ഈ സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പ് ഇറക്കാമോ എന്നു ചോദിച്ച് പലരും ജൂണ്‍-ജൂലൈ മാസങ്ങളില്‍ എന്നെ ഫോണില്‍ വിളിക്കാറുണ്ട്. പുതിയ വിന്‍ഡോസ് പതിപ്പുകളില്‍ പ്രോഗ്രം ഉപയോഗിക്കുന്നതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്.


സവിശേഷതകള്‍

· സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കാം.
· ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനു സമാനതയുള്ള വോട്ടിംഗ് രീതി.
· വോട്ടിംഗ് കുറ്റമറ്റ രീതിയില്‍ ലളിതവും ഇന്ററാക്ടീവുമായി നടത്താനുള്ള സൗകര്യം.
· സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ, ചിഹ്നം എന്നിവ വോട്ടിംഗ് യന്ത്രത്തില്‍ കാണിക്കുന്നു.
· ഒന്നിലധികം പോസ്റ്റുകളിലേക്കുള്ള വോട്ടെടുപ്പിന് സൗകര്യം
· സ്ഥാനാര്‍ത്ഥി പട്ടിക പ്രിന്റ് ചെയ്യാനുള്ള സൗകര്യം
· ഫലപ്രഖ്യാപനം പ്രിന്റ് ചെയ്യാനുള്ള സൗകര്യം
· പോളിംഗ് ഓഫീസര്‍ക്ക് രഹസ്യ കോഡ് വഴി പ്രോഗ്രം, പോളിംഗ് നിയന്ത്രിക്കാനുള്ള സംവിധാനം


ഉപയോഗ നിര്‍ദ്ദേശങ്ങള്‍

· സ്‌കൂള്‍ പാര്‍ലമെന്റ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കുക. 2007ലെ ഉത്തരവിന്റെ കോപ്പി ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
· കക്ഷി രാഷ്ട്രീയത്തിനതീതമായി ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയ പരിചയപ്പെടും വിധമായിരിക്കണം സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്.
· പ്രോഗ്രാം ക്രമീകരിക്കേണ്ടതിന്റെ ഘട്ടം ഘട്ടമായുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ വിശദീകരിക്കുന്നുണ്ട്. തെറ്റായ രീതിയില്‍ ഉപയോഗിച്ചതു കൊണ്ടോ, കമ്പ്യൂട്ടറിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടോ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഇതിന്റെ നിര്‍മ്മാതാവിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

പ്രോഗ്രാം ക്രമീകരണം

· ഡൗണ്‍ലോഡ് ചെയ്ത ഇന്‍സ്റ്റാളേഷന്‍ ഫയല്‍ താഴെക്കാണുന്ന വിധം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. C:\Program Files\School Parliament എന്ന ഡയറക്ടറിയിലാണ് സാധാരണഗതിയില്‍ ഇന്‍സ്റ്റാള്‍ ആവുക.

ഏതെങ്കിലും റണ്‍ ടൈം എറര്‍ കാണിക്കുന്നെങ്കില്‍ വിഷ്വല്‍ബേസിക് റണ്‍ ടൈം ഇന്‍സ്റ്റാള്‍ ചെയ്യുക.
 






· പ്രോഗ്രാം വഴിയല്ലാതെ ഇതിന്റെ അനുബന്ധ ഫയലുകളില്‍ തിരുത്തലുകള്‍ വരുത്താതെ ശ്രദ്ധിക്കേണ്ടതാണ്.
· ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആദ്യമായി തുറക്കുമ്പോള്‍ പോളിംഗ് ഓഫീസറുടെ രഹസ്യകോഡ് സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടും. പിന്നീട് പ്രോഗ്രാം തുറക്കുന്നതിനും പോളിംഗ് തുടങ്ങാനും അവസാനിപ്പിക്കാനും ഈ രഹസ്യകോഡ് ഉപയോഗിക്കേണ്ടി വരും. രഹസ്യകോഡ് മാറ്റേണ്ടി വരുകയാണെങ്കില്‍ അതിനുള്ള സൗകര്യം പ്രോഗ്രാമിലുണ്ട്.


തുടങ്ങുമ്പോഴുള്ള വിന്‍ഡോ


പ്രധാന മെനു

1. സ്‌കൂളിന്റെ പേര് സെറ്റ് ചെയ്യുക.


2. ഇലക്ഷനുദ്ദേശിക്കുന്ന പോസ്റ്റുകള്‍ ക്രമീകരിക്കുക. സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്ന രൂപത്തിലുള്ള പോസ്റ്റുകള്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ ആവശ്യാനുസരണം നീക്കം ചെയ്തും തിരുത്തിയും ഉപയോഗിക്കേണ്ടതാണ്. അടുത്ത മെനുവിലേക്ക് പോകുന്നതിനു മുമ്പ് പോസ്റ്റുകള്‍ വ്യക്തമായി തീരുമാനിക്കണം.


3. സ്ഥാനാര്‍ത്ഥി പട്ടിക ക്രമീകരിക്കുക. സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതിനായി ചട്ടപ്രകാരം നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കേണ്ടതാണ്. (സ.ഉ. ശ്രദ്ധിക്കുക). സൂക്ഷ്മപരിശോധന കഴിഞ്ഞ പട്ടിക സ്ഥാനാര്‍ത്ഥികളുടെ ക്രമം തീരുമാനിച്ചുറപ്പിച്ച ശേഷം പ്രോഗ്രാമില്‍ ക്രമീകരിക്കുക. ഒരു പോസ്റ്റിലേക്ക് 10 സ്ഥാനാര്‍ത്ഥികളെ വരെ മാത്രമേ ഈ പ്രോഗ്രാം അനുവദിക്കുകയുള്ളൂ. സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നങ്ങളും നിശ്ചിത അളവില്‍ നല്‍കുക. ഇവ ക്രമീകരിക്കുന്നതിനായി അഡോബി ഫോട്ടോഷോപ്പ് പോലുള്ള ടൂളുകള്‍ ഉപയോഗിക്കുക. വലിയ വലുപ്പത്തിലുള്ള ചിത്രങ്ങള്‍ പ്രോഗ്രാമിന്റെ വേഗതയെ ബാധിക്കുമെന്നതിനാല്‍ റസല്യൂഷന്‍ കുറച്ച ചിത്രങ്ങള്‍ ഉപയോഗിക്കുക. ചിഹ്നങ്ങള്‍ സര്‍ക്കാര്‍ ഉത്തരവനുസൃതമായി മാത്രം ഉപയോഗിക്കുക. മാതൃകയായി ചിഹ്നങ്ങളുടെ ലൈബ്രറി ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക പ്രിന്റ് ചെയ്‌തെടുക്കാന്‍ സൗകര്യമുണ്ട്.



4. വോട്ടിംഗ് യന്ത്രം - വിന്‍ഡോ




സ്ഥാനാര്‍ത്ഥിയുടെ പേരു വിവരവും ചിഹ്നവും രേഖപ്പെടുത്തിയിട്ടുള്ള അടുത്തുള്ള നീല ബട്ടനില്‍ മൗസ് ഉപയോഗിച്ച് ക്ലിക് ചെയ്യുക. ചുവന്ന ബട്ടണ്‍ തെളിയുകയും ബീപ് ശബ്ദം ഉണ്ടാവുകയും ചെയ്യും.
തുടര്‍ന്ന് അടുത്ത പോസ്റ്റിലേക്കുള്ള ലിസ്റ്റ് തെളിയും. എത്ര പോസ്റ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നുണ്ടോ അവ മാത്രമേ സ്‌ക്രീനില്‍ കാണിക്കുകയുള്ളൂ. എല്ലാം രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വോട്ട് രേഖപ്പെടുത്തി എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിക്കും. അതോടെ ഒരു വിദ്യാര്‍ത്ഥിയുടെ ഊഴം കഴിയുന്നു. ഈ സ്‌ക്രീനില്‍ നിന്നും പുറത്തു പോകണമെങ്കില്‍ (പോളിംഗ് നിര്‍ത്തി വയ്ക്കുന്നതിന്) പോളിംഗ് ഓഫീസറുടെ രഹസ്യകോഡ് നല്‍കേണ്ടി വരും. 5 പോസ്റ്റുകളിലേക്കാണ് വോട്ടെടുപ്പെങ്കില്‍ ഒരു വിദ്യാര്‍ത്ഥിക്ക് 5 ക്ലിക്കുകള്‍ വേണ്ടി വരും. അതെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഒരു വിദ്യാര്‍ത്ഥിക്ക് പുറത്തു പോകാന്‍ പറ്റൂ. പ്രധാന മെനുവിലേക്ക് തിരിച്ചു പോകണമെങ്കിലും നിശ്ചിത എണ്ണം പൂര്‍ത്തിയാക്കിയ ശേഷമേ സാധിക്കൂ.
നോട്ട വോട്ട് ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആവശ്യപ്പെടുകയാണെങ്കില്‍ അടുത്ത പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.

5. സ്ഥിതി വിവരം / അവസാന ഫലം അറിയുന്നതിന്


പോളിംഗ് പൂര്‍ണ്ണമായി നിര്‍ത്താതെ തന്നെ ഇതുവരെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം ഈ മെനു ഉപയോഗിച്ച് അറിയാവുന്നതാണ്. പോളിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ CLOSE POLL ബട്ടണ്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നിര്‍ത്താവുന്നതാണ്. അതിനു ശേഷം പോളിംഗ് അനുവദിക്കുന്നതല്ല. ഓരോ പോസ്റ്റിലും ക്ലിക്കു ചെയ്താല്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം ദൃശ്യമാകും. ഇത് പ്രിന്റ് ചെയ്‌തെടുക്കുന്നതിന് സൗകര്യം ഉണ്ട്.

6. ഈ ഇലക്ഷനും മോക്ക് പോള്‍ നടത്തേണ്ടതാണ്. മോക്ക് പോളിനു ശേഷം ലഭിച്ച വോട്ടുകള്‍ നീക്കം ചെയ്യുന്നതിന് CLEAR ബട്ടണ്‍ ഉപയോഗിക്കുക. ഓപ്ഷനുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക.


സാങ്കേതികവശങ്ങള്‍ / സോഴ്‌സ് കോഡ്

· ഈ പ്രോഗ്രാം വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഈ പ്രോഗ്രാം മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ XP (SP3) പതിപ്പില്‍ നിന്നുകൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.
· മൈക്രോസോഫ്റ്റിന്റെ വിഷ്വല്‍ ബേസിക് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. മറ്റു വ്യക്തികള്‍ തയ്യാറാക്കിയ സ്വതന്ത്രകോഡുകള്‍ ആക്ടീവ്എക്‌സുകള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.
· ഡാറ്റാബേസ് മൈക്രോസോഫ്റ്റ് ആക്‌സസ്സിലാണ് പ്രവര്‍ത്തിക്കുന്നത്. 
· മൈക്രോസോഫ്റ്റ് ഓഫീസ് 2007ന്റെ ഭാഗമായ എക്‌സല്‍ ഉപയോഗിച്ചാണ് ഔട്ട്പുട്ട് പ്രിന്റിംഗ് ഫയല്‍ നിര്‍മ്മിക്കുന്നത്. ഇതിനായി മേല്‍പറഞ്ഞ പതിപ്പ് മാത്രം ഉപയോഗിക്കുക. ഓഫീസ് 2003, 2010 പതിപ്പുകളോടൊപ്പം ഇത് ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല.
· ഈ സോഫ്റ്റ്‌വെയര്‍ സൗജന്യമായി ഉപയോഗിക്കാനും പങ്കുവയ്ക്കാനും അനുമതി നല്‍കുന്നു. പരമാവധി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രോഗ്രാം ഉപയോഗിച്ച് കുട്ടികള്‍ക്ക് അവസരം നല്‍കുക. ഞങ്ങളുടെ സ്‌കൂളിലും ഇ-വോട്ടിംഗ് ഉപയോഗിച്ചു എന്ന് പത്രവാര്‍ത്ത നല്‍കുക. വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും നടക്കുന്നുണ്ടെന്ന് പൊതുജനങ്ങള്‍ അറിയട്ടെ. പൊതു വിദ്യാലയങ്ങള്‍ നിലനിര്‍ത്തേണ്ടതും മുന്‍പന്തിയില്‍ എത്തേണ്ടതുമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം എന്നെ ഞാനാക്കിയത് സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്.
· ഇതില്‍ ഉപയോഗിച്ചിട്ടുള്ള കോഡുകളുടേയും നിര്‍മ്മിക്കാനുപയോഗിച്ചുള്ള പ്രോഗ്രാമുകളുടേയും സഹായമില്ലാതെ ഇതുണ്ടാവില്ലായിരുന്നു. അറിവ് പങ്കുവയ്ക്കപ്പെടാനുള്ളതാണ് എന്നുള്ളതുകൊണ്ട് ഇതിന്റെ സോഴ്‌സ് കോഡ് വെളിപ്പെടുത്തുന്നു. സോഴ്‌സ്‌കോഡിന് ഈ ലിങ്ക് സന്ദര്‍ശിക്കുക. പ്രോഗ്രാമില്‍ മാറ്റം വരുത്തി ഉപയാഗിക്കുന്നവര്‍ എന്റേയും എനിക്ക് അറിവു പകര്‍ന്നവരുടേയും അധ്വാനത്തെക്കുറിച്ച് ഓര്‍ക്കുക. പേരായെങ്കിലും നന്ദി രേഖപ്പെടുത്തുക. അത്രമാത്രം.

സാങ്കേതിക പ്രശ്‌നങ്ങളെ സംബന്ധിച്ചും പ്രോഗ്രാമിനെ സംബന്ധിച്ചും സംശയങ്ങള്‍ക്ക് ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ വിളികള്‍ ഓഫീസ് സമയത്തിനു മുമ്പോ ശേഷമോ ആകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സസ്‌നേഹം,

ബ്രിജേഷ് ഇ.പി
അക്ഷരം, പൂക്കോട്ടൂര്‍, മലപ്പുറം ജില്ല.
ഫോണ്‍-09961257788
ഇ-മെയില്‍-brijeshep@gmail.com


Tuesday, February 23, 2016

അത്ഭുതക്കാഴ്ചകളൊരുക്കി വെര്‍ച്വല്‍ റിയാലിറ്റി!


അത്ഭുതക്കാഴ്ചകളൊരുക്കി വെര്‍ച്വല്‍ റിയാലിറ്റി!
ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് - അറിയേണ്ടതെല്ലാം...‍




വെര്‍ച്വല്‍ റിയാലിറ്റി എന്നത് കമ്പ്യൂട്ടര്‍ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്വെയറുകളുടെ സഹായത്താല്‍ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അയഥാര്‍ത്ഥലോകമാണ് വെര്‍ച്വല്‍ റിയാലിറ്റി. കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാര്‍ത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്.
.

വെര്‍ച്വല്‍ റിയാലിറ്റി എന്ന പദപ്രയോഗം 1987 മുതല്‍ ഇംഗ്ലീഷ് ഭാഷയില്‍ കാണാമെങ്കിലും മായികലോക പ്രതീതിയുളവാക്കുന്ന തരത്തില്‍ അത ആദ്യമായി ഉപയോഗിക്കുന്നത് ബ്രെയിന്‍സ്റ്റോം, ദി ലോണ്‍മൂവര്‍ മാന്‍ എന്നീ ചലച്ചിത്രങ്ങളിലാണ്. ഹോവാര്‍ഡ് റെയിന്‍ഗോള്‍ഡ് 1990 ല്‍ എഴുതിയ വെര്‍ച്വല്‍ റിയാലിറ്റി എന്ന നോണ്‍ ഫിക്ഷന്‍ പുസ്തകത്തോടെ ഗവേഷണം ത്വരിതപ്പെട്ടു.
.
ലോകമെമ്പാടും അതിശയോക്തിപരമായ വേഗത്തില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മുന്നേറുകയാണ്. ഇന്ത്യയില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സിന് കീഴിലുള്ള VELNIC (വെര്‍ച്വല്‍ എന്‍വയോണ്‍മെന്റ് ലബോറട്ടറി ഓഫ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍)-ല്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു.
.
കമ്പ്യൂട്ടര്‍ ഇമേജിംഗ്, ഇന്‍ഫോഗ്രാഫി എന്നീ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ദൃശ്യ-ശ്രാവ്യമാധ്യമങ്ങള്‍ മനുഷ്യശരീരത്തില്‍ സ്ഥാപിച്ച് ത്രിമാനതലത്തില്‍ അയഥാര്‍ത്ഥലോകത്തിനെ പുന:സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രവര്‍ത്തനതത്വം. കല്പിതയാഥാര്‍ത്ഥ്യങ്ങള്‍ തലയിലെ തൊപ്പിപോലെ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തില്‍ എത്തുന്നു. യഥാര്‍ത്ഥലോകത്തിന് സമാനമായ ലോകത്തിലൂടെ കാഴ്ചക്കാരന്‍ സഞ്ചരിക്കുന്നു.
.
ഇത്രയും വെര്‍ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യയെക്കുറിച്ചാണ്. ഏതു സാങ്കേതികവിദ്യയും ജനപ്രിയമാകുന്നത് അത് കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയും സാര്‍വ്വത്രിക ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുമ്പോഴാണ്. മിക്കപ്പോഴും ആ സാഹചര്യം ഒരുക്കുന്നത് ടെക്നോളജി ഭീമനായ ഗൂഗിളായിരിക്കും. സെര്‍ച്ച് എന്‍ജിനില്‍ത്തുടങ്ങി ക്രോം ബ്രൗസറും,ബ്ലോഗറും, യൂട്യൂബും, ഗൂഗിള്‍ മാപ്സും, ആന്‍ഡ്രോയിഡ് ഒഎസും ജനമനസ്സുകള്‍ കീഴടക്കിക്കഴിഞ്ഞു. ഗൂഗിള്‍ ഗ്ലാസ്സും ഗൂഗിള്‍ കാറും പ്രിയമാകാനിരിക്കുന്നു. ഇതിനിടയില്‍ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഒരു ചെറിയ ഉല്‍പ്പന്നം 2014ല്‍ ഗൂഗിള്‍ അവതരിപ്പിച്ചു. അതായിരുന്നു ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് (Google Cardboard).
.
എന്താണ് ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ്?
---------------------
പേരു പോലെത്തന്നെ ഒരു കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ചുള്ള ലളിതമായ ഒരു ഉപകരണം. രണ്ടു കോണ്‍വെക്സ് ലെന്‍സുകളും രണ്ടു കാന്തങ്ങളും പിന്നൊരു കാര്‍ഡ്ബോര്‍ഡും. 2014ലെ Google I/O കോണ്‍ഫറന്‍സില്‍ ഇത് അവതരിപ്പിച്ചു. 2014ല്‍ ആന്‍ഡ്രോയി‍ഡ് പ്ലാറ്റ്ഫോമിലും അടുത്തവര്‍ഷം ഐഒഎസ് പ്ലാറ്റ്ഫോമിലും ഗൂഗിള്‍ ഈ സംവിധാനം ലഭ്യമാക്കി. ഗൂഗിള്‍ ജീവനക്കാരുടെ ഇഷ്ടമുള്ള പ്രൊജക്ടിനു വേണ്ടിയുള്ള 20% സമയത്തുള്ള (Innovation Time Off) കണ്ടുപിടുത്തമാണ് ഇത്. പാരീസിലെ ഗൂഗിള്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരായ ഡേവിഡ് കോസും ഡാമിയന്‍ ഹെന്‍റ്റിയും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത്. 2016 ജനുവരിയോടെ 5 മില്യണ്‍ കാര്‍ഡ്ബോര്‍ഡ് വ്യൂവറുകള്‍ ജനങ്ങളിലെത്തിയെന്നും ആയിരത്തിലധികം കാര്‍ഡ്ബോര്‍ഡ് അധിഷ്ഠിത അപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കപ്പെട്ടുവെന്നുമാണ് ഒരു ഏകദേശ കണക്ക്.
.
ഗൂഗിള്‍ ഇത്തരം കിറ്റുകള്‍ സപ്ലൈ ചെയ്യുന്നില്ല എന്നു പ്രത്യേകം പറയട്ടെ. മറിച്ച് ആശയം പങ്കുവയ്ക്കുകയും അതിന്‍റെ നിര്‍മ്മാണരീതി പങ്കു വയ്ക്കുകയും ചെയ്യുന്നു. അതായത്, ചെലവു കുറഞ്ഞതും ഏവര്‍ക്കും ലഭ്യവുമായിട്ടുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഗൂഗിള്‍ നല്‍കിയ അളവുകള്‍ പ്രകാരം ആര്‍ക്കും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ നിര്‍മ്മിക്കാം. 
45mm ഫോക്കല്‍ ലെങ്ത്തുള്ള രണ്ട് ലെന്‍സുകള്‍ (Aspherical Optical Lens), കാര്‍‍ഡ്ബോര്‍ഡ്, രണ്ട് ചെറിയ കാന്തങ്ങള്‍,ഒട്ടിക്കാന്‍ ടേപ്പ്, യോജിപ്പിച്ച് നിര്‍ത്താന്‍ സ്ക്രൂവോ, ഹുക്കോ എന്തെങ്കിലും, റബ്ബര്‍ ബാന്‍ഡ് എന്നിവയാണ് സ്വന്തമായി നിര്‍മ്മിക്കാനുദ്ദേശിക്കുന്നവര്‍ തേടേണ്ടത്.
.
ഗൂഗിള്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള അളവുകള്‍ക്കനുസൃതമായി കിറ്റായും റെഡി-ടു-യൂസ് ആയും വിവിധ കമ്പനികള്‍ ഗൂഗിള്‍ കാര്‍‍ഡ്ബോര്‍ഡ് വ്യൂവര്‍ വില്‍പ്പനക്ക് വച്ചിട്ടുണ്ട്. 100 രൂപ മുതല്‍ 15000 രൂപവരെ വില വരുന്ന വ്യൂവറുകളുണ്ട്. ഇതിലെ വമ്പന്‍മാരാണ് ഒക്കുലസ് വിആറും സോണിയും സാംസങും എച്ച് ടി സിയുമൊക്കെ.
.
ഹോ! വിലകേട്ട് മുഖം ചുളിക്കാന്‍ വരട്ടെ, 1000 രൂപയില്‍ താഴെ തന്നെ മികച്ച ദൃശ്യാനുഭവം നല്‍കുന്ന പേപ്പറിലും പ്ലാസ്റ്റിക്കിലും നിര്‍മ്മിച്ച കാര്‍ഡ്ബോര്‍ഡ് വ്യൂവറുകളുണ്ട്.
.
പേപ്പറോ പ്ലാസ്റ്റിക്കോ ആകട്ടെ, ഈ വ്യൂവറില്‍ നിശ്ചിത സ്ഥലത്ത് സ്മാര്‍ട് ഫോണ്‍ വയ്ക്കുന്നു. ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് അപ്ലിക്കേഷനുകള്‍ മൊബൈല്‍ സ്ക്രീനില്‍ രണ്ടു ഭാഗങ്ങളായി ദൃശ്യം കാണിക്കുവാന്‍ ഉതകുന്നതാണ്. ഈ ഉപകരണം കണ്ണട പോലെ ധരിക്കുമ്പോള്‍ അതിലെ ലെന്‍സുകളിലൂടെ ഈ രണ്ടു ചിത്രങ്ങള്‍ കാണുകയും അതുവഴി സ്റ്റീരിയോസ്കോപ്പിക് / 3D അനുഭവം ലഭിക്കുകയും ചെയ്യുന്നു. 3D, 360°, 180° വീഡിയോകളും വിവിധ അപ്ലിക്കേഷനുകളും ഗെയിമുകളും ഇതിലൂടെ കാണാം.
.
സജ്ജീകരണങ്ങള്‍:-
------------
> 6 ഇഞ്ച് വരെയുള്ള സ്ക്രീന്‍ വലുപ്പമുള്ള സ്മാര്‍ട് ഫോണുകള്‍ ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് സ്പ്പോര്‍ട്ട് ചെയ്യും.
.
> Gyroscope, Accelerometer, Compass സെന്‍സറുള്ള ഫോണുകള്‍ ആണ് കൂടുതല്‍ നല്ലത്. തല തിരിക്കുന്നതനുസരിച്ച് ദൃശ്യങ്ങള്‍ സജ്ജീകരിക്കുന്നതിന് Gyroscope സെന്‍സര്‍ ആവശ്യമാണ് (eg: 360°,180° Video). ചലനദിശ കണ്ടെത്തുന്നതിന് Accelerometer സെന്‍സര്‍ ആവശ്യമാണ്. മാഗ്നെറ്റിക് ട്രിഗര്‍ ബട്ടണ്‍ ഉപയോഗിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് Compass/Magnetometer ഉള്ള ഫോണ്‍ ആവശ്യമാണ്. (നിങ്ങളുടെ ഫോണില്‍ ഈ സെന്‍സറുകള്‍ ഉണ്ടോ എന്നറിയുന്നതിന് ഈ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താം. https://goo.gl/QXxfbs)
.
> Amazon, eBay പോലുള്ള ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ നിന്നും വിലകൊടുത്ത് വാങ്ങുകയോ സ്വയം നിര്‍മ്മിക്കുകയോ ആകാം.
Amazon India Search link - http://goo.gl/einumw
eBay India Search link - http://goo.gl/UEYajk
വലിയ വിലയുള്ളത് കൂടുതല്‍ നല്ലതായിരിക്കും എന്നൊരഭിപ്രായം എനിക്കില്ല.
ഞാന്‍ ഉപയോഗിക്കുന്നത് താഴെ കൊടുത്തിട്ടുള്ള VR Viewer ആണ്.
AuraVR Virtual Reality Plastic Headset (Rs.650):- Amazon India -http://goo.gl/0GqJYk eBay India - http://goo.gl/jHpJHw
ഇതിനേക്കാള്‍ മികച്ചതാകുമെന്ന് കരുതി 2000 രൂപയോളം മുടക്കി എന്‍റെ ഒരു സുഹൃത്ത് വാങ്ങിയ വ്യൂവറിലെ കാഴ്ച ഇതിനോളം നന്നായിരുന്നില്ല.
.
> ഗൂഗിളിന്‍റെ Cardboard അപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രാഥമിക കാര്യങ്ങള്‍ പഠിക്കുക. https://goo.gl/lJxLQB
.
> നിരവധി കാര്‍ഡ്ബോര്‍ഡ് സിമുലേഷന്‍ അപ്ലിക്കേഷനുകളും വെര്‍ച്വല്‍ ടൂറുകളും ഗെയിമുകളും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. പരീക്ഷിച്ചറിയുക.
.
> വീഡിയോ സാങ്കേതികതയിലെ നൂതന സങ്കേതമാണ് 360°, 180° വീഡിയോകള്‍. ഗൂഗിളിന്‍റെ യൂട്യൂബില്‍ 360°വീഡിയോകള്‍ക്ക് മാത്രമായി ഒരു സെക്ഷന്‍ തന്നെയുണ്ട്. ശൂന്യാകാശത്ത് പോയി ഭൂമിയെ കാണണോ?, നിങ്ങളെ നടുക്കു നിര്‍ത്തി നാലു വശത്തു നിന്നും ഡാന്‍സ് ചെയ്യുന്ന സുന്ദരികളെ കാണണോ?, മുറിയിലൊറ്റക്ക് നില്‍ക്കുമ്പോള്‍ പിന്നിലൂടേയും മുന്നിലൂടേയും വന്ന് പേടിപ്പിക്കുന്ന ഭീകരരൂപികളെ കാണണോ? എല്ലാം യൂട്യൂബിലുണ്ട്.https://goo.gl/wZsm9K
.
> പോണ്‍ വീഡിയോ വ്യവസായത്തിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. അമേരിക്കയിലെ പ്രമുഖ പോണ്‍ വീഡിയോ സൈറ്റായ നോട്ടി അമേരിക്ക 180°യില്‍ വീഡിയോകള്‍ തയ്യാറാക്കിയിട്ടുണ്ട്.
.
> 3D, 360°, 180°ഏതു തരത്തിലുള്ള വീഡിയോകളും കാര്‍ഡ്ബോര്‍ഡ് വ്യൂവറിലൂടെ കാണുന്നതിനായി ഉപയോഗിക്കുന്ന മികച്ച വീഡിയോ പ്ലേയറാണ് AAA VR Cinema. https://goo.gl/L1E7Zh
.
> ഈ 3D Sample Video ഡൗണ്‍ലോഡ് ചെയ്ത് കണ്ടു നോക്കൂ.‍http://1drv.ms/1LCNKej
.
> ഇതൊക്കെ കണ്ണിന് കേടാണോ? ഇതു സംബന്ധിച്ച ചര്‍ച്ചകളും പഠനങ്ങളും ഈ ലിങ്കുകളില്‍ നിന്ന് കിട്ടും. http://goo.gl/I0NjtQ
.
.
.
കൂടുതല്‍ അറിയാന്‍:-
-------------
ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് ഔദ്യോഗിക പേജ് 

ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് വിക്കിപീഡിയ പേജ്
.
[റഫറന്‍സ്:- ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് ഔദ്യോഗിക പേജ്, വിക്കിപീഡിയ]
[ചിത്രങ്ങള്‍ക്ക് കടപ്പാട്:- വിക്കിമീഡിയ, ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് ഔദ്യോഗിക പേജ്]

Sunday, February 21, 2016

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍




പോളിയോമെലിറ്റസ് അഥവാ പോളിയോ എന്ന രോഗത്തെ തുടച്ചു നീക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച കാമ്പയിനാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രം.

അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിലൂടെ പോളിയോ എന്ന മാരക രോഗത്തെ ഏറെക്കുറെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പള്‍സ് പോളിയോ ദിനങ്ങള്‍ ജനുവരി 17ഉം ഫെബ്രുവരി 21ഉം ആണ്.

.
പോളിയോ വാക്‌സിന്‍ കണ്ടുപിടിച്ചത് 1952ല്‍ ജോനസ് സാല്‍ക് ആണ്. 1955 ഏപ്രില്‍ 12ന് അദ്ദേഹം അതേക്കുറിച്ച് പ്രഖ്യാപനം നടത്തി. അത് കുത്തിവെക്കാനുള്ള പ്രതിരോധ മരുന്നായിരുന്നു. ആല്‍ബെര്‍ട്ട് സാബിന്‍ വായില്‍കൂടി കഴിക്കാവുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുവാദം 1957 ല്‍ ലഭിച്ചു. 1962ല്‍ ഇതിന് ലൈസന്‍സ് കിട്ടി.
.
ഇന്ത്യയും പോളിയോ വാക്‌സിനും:-
----------------------
ഇന്ത്യയില്‍ Expanded Program in Immunisation (EPI) ഭാഗമായി, പോളിയോ രോഗത്തിനെതിരെയുള്ള തുള്ളിമരുന്ന് വാക്‌സിനേഷന്‍ ആരംഭിച്ചത് 1978ല്‍ ആയിരുന്നു. 1984ഓട് കൂടി ഇന്ത്യയിലെ 40% ശിശുക്കളില്‍ വാക്‌സിന്‍ എത്തിക്കാനായി. പിന്നീട് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും പദ്ധതി വിപുലമാക്കുന്നതിനായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം (Universal Immunisation Program (UIP) നിലവില്‍ വന്നു. ശിശുക്ഷേമത്തിനായുള്ള Child survival and safe motherhood program (CSSM-1992) Reproductive and Child Health Program (RCH-1997) എന്നീ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി പദ്ധതി 95% ശിശുക്കളിലേക്കെത്തിക്കാന്‍ സാധിച്ചു. 1987ല്‍ 28757 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ അത് 1995ഓടെ വെറും 3265 ആയി ചുരുങ്ങി.
ലോകാരോഗ്യ സംഘടനയുടെ Polio Eradication Initiative of World Health Organization പ്രോഗാമിന്റെ ഭാഗമായി ഇന്ത്യയില്‍ 1995 മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍. അത് ഇന്ന് 100% ശിശുക്കളിലെത്തി പോളിയോ എന്ന രോഗത്തെ ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കിയിരിക്കുന്നു.

പദ്ധതി തുടങ്ങിയ ശേഷം ഇന്ത്യയില്‍ രണ്ടു പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി 2011ല്‍ ഗുജറാത്തിലും പശ്ചിംബാംഗ്ലയിലുമായി രണ്ടു കേസുകളാണ് പോളിയോ രോഗമുള്ളതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതു കഴിഞ്ഞ് ഇന്നുവരേക്കും അത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2014ല്‍ ലോകാരോഗ്യസംഘടന ( World Health Organization-WHO) ഇന്ത്യയെ പോളിയോ-മുക്ത രാജ്യമായി പ്രഖ്യാപിച്ചു.
.
അതേ സമയം ഇത്തരം വാക്‌സിനേഷന്‍ വ്യാപകമാകാത്ത, ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇപ്പോഴും പോളിയോ കേസുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
.
=============================
മാരക രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളും വാക്‌സിനേഷനുകളും വ്യാപകമായതിനെത്തുടര്‍ന്നാണ് കേരളം ആരോഗ്യരംഗത്ത് മാതൃകാസംസ്ഥാനമായിത്തീര്‍ന്നത്. കേരളത്തിലെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍, സാമൂഹ്യക്ഷേമ വകുപ്പിലെ ജീവനക്കാര്‍, സന്നദ്ധസംഘടനകള്‍ ഇവരുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇന്നത്തെ ഈ നേട്ടങ്ങളെല്ലാം.
.
എന്നാല്‍ ശാസ്ത്രത്തിന്റെ നേട്ടത്തെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മനുഷ്യപുരോഗതിക്ക് ഉപയോഗപ്പെടുത്തുമ്പോഴും നുണകള്‍ പറഞ്ഞും മതത്തിന്‍റെ പേരിലും ഇത്തരം വാക്‌സിനേഷനുകളെ എതിര്‍ക്കുന്നവര്‍ സമൂഹത്തിലുണ്ട്. 
.
ജേക്കബ് വടക്കാഞ്ചേരിയുമായി സി. രവിചന്ദ്രന്‍ നടത്തിയ 'വാക്‌സിന്‍ വിരുദ്ധത ശാസ്ത്രീയമോ?' എന്ന വിഷയത്തിലുള്ള സംവാദം ഈയൊരവസരത്തില്‍ കാണേണ്ടതു തന്നെ.
.
[ചിത്രം - ഇന്ന് ഫെബ്രുവരി 21ന് പോളിയോ വാക്‌സിന്‍ സ്വീകരിക്കുന്ന എന്റെ മകള്‍ അഥീന.]





Sunday, February 14, 2016

പ്രണയദിനവും പ്രണയഗാനവും.

പ്രണയദിനവും പ്രണയഗാനവും.
♥ ♪ ♫ *-*-*-*-*-**-*-*-*-*-*- ♥ ♪ ♫ 

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള , ആൾക്കാർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു.
.
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലം. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്.
.
ഇത് വാലന്റൈൻ ദിനത്തിന്റെ കഥ, എന്നാല്‍ ആ പേരില്‍ പ്രസിദ്ധമായ ഒരു പ്രണയഗാനമുണ്ട്. അമേരിക്കൻ പോപ്പുലർ സംഗീതമായ ജാസ്സിലെ എക്കാലത്തേയും ഹിറ്റായ "മൈ ഫണ്ണി വാലന്റൈൻ" (My Funny Valentine) എന്ന ഗാനം. 1937ല്‍ റിച്ചാര്‍ഡ് റോഡ്ജേര്‍സും (Richard Rodgers) ലോറെന്‍സ് ഹാര്‍ട്ടും (Lorenz Hart) കൂടി Babes in Arms എന്ന മ്യൂസിക്കല്‍ ആല്‍ബത്തിനായി തയ്യാറാക്കിയതാണ് ഈ ട്യൂണ്‍. ഇത് വന്‍ ഹിറ്റാകുകയും ഇന്നു വരേക്കും 600ഓളം ഗായകര്‍ ആലപിച്ച് 1300 ആല്‍ബങ്ങളിലായി ഈ ട്യൂണ്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്. 
അമേരിക്കന്‍ സംഗീതത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത് ഈ ഗാനത്തിന്റെ ഷെറ്റ് ബേക്കറുടെ വേര്‍ഷന്‍ 2015ല്‍ അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്സിന്റെ നാഷണല്‍ റെക്കോര്‍ഡിംഗ് രജിസ്ട്രിയില്‍ ചേര്‍ക്കുകയുണ്ടായി.
.
ക്യാപ്റ്റന്‍ അമേരിക്കയിലൂടെ പ്രസിദ്ധനായ നടന്‍ ക്രിസ് ഇവാന്‍സ് നിര്‍മ്മിച്ച് 2014ല്‍ പുറത്തിറങ്ങിയ "ബിഫോര്‍ വി ഗോ" എന്ന റൊമാന്റിക് ചിത്രത്തില്‍ നായിക, ആലിസ് ഈവ് ഈ ഗാനം ആലപിക്കുന്നുണ്ട്.
.
[റഫറന്‍സ് - വിക്കിപീഡിയ, songfacts.com, Photofest]